തിരുവനന്തപുരം: തദ്ദേശ സ്ഥാപന അംഗമായിരിക്കേ നിയമസഭയിലേക്കു ജയിച്ചുകയറിയ ഏഴു പേരുടെ വാർഡുകളിലും മത്സരത്തിനു കളമൊരുങ്ങുന്നു. തദ്ദേശ ഉപതെരഞ്ഞെടുപ്പെങ്കിലും വിഐപി വാർഡുകളിലെത്തുന്പോൾ മത്സരത്തിന്റെ താപനില ഉയരും.
ഫാത്തിമ തഹ്ലിയ (പേരാന്പ്ര), സുധീർഷാ പാലോട് (വാമനപുരം), ദീപക് ജോയ് (തൃപ്പൂണിത്തുറ), വിനു ജോബ് (ചങ്ങനാശേരി), സി.വി. ശാന്തകുമാർ (അടൂർ), സുമേഷ് അച്യുതൻ (ചിറ്റൂർ), ടി.എം. ശശി (ആലത്തൂർ) എന്നിവർ നിയമസഭാംഗങ്ങളായ സാഹചര്യത്തിലാണ് ഏഴിടങ്ങളിൽ മത്സരം. 38 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പാണ് സെപ്റ്റംബർ 28നു പ്രഖ്യാപിച്ചത്. ഇതിൽ ഏഴിടങ്ങളിലാണ് എംഎൽഎമാർക്കു പകരം മത്സരം നടക്കുക.
ഫാത്തിമ തഹ്ലിയ- കോഴിക്കോട് കോർപറേഷൻ കുറ്റിച്ചിറ വാർഡ്, സുധീർഷാ പാലോട്- തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ, ദീപക് ജോയ്- കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ- അയ്യപ്പൻകാവ് ഡിവിഷൻ, വിനു ജോബ്- കോട്ടയം ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ, സി.വി. ശാന്തകുമാർ- അരുവാപ്പുലം ഗ്രാമപഞ്ചായത്ത് അംഗം, സുമേഷ് അച്യുതൻ- ചിറ്റൂർ- തത്തമംഗലം നഗരസഭ, ടി.എം. ശശി- ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവർക്കു പകരമാണ് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത്. ഇവരിൽ ആറു പേർ യുഡിഎഫുകാരും ഒരാൾ ഇടതുമുന്നണി പ്രതിനിധിയുമാണ്.
സർക്കാർജോലി ലഭിക്കൽ, മരണം തുടങ്ങിയ കാരണങ്ങളാലും ഉപതെരഞ്ഞെടുപ്പു വേണ്ടി വന്ന വാർഡുകളുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെയെത്തിയ നിയമസഭാതെരഞ്ഞെടുപ്പിൽ ജനകീയ ബന്ധമുള്ള ഒട്ടേറെപ്പേരെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷണറുടെ നിയമനം വൈകിയതും ഉപതെരഞ്ഞെടുപ്പു വൈകാൻ ഇടയാക്കി. മുൻ സർക്കാർ ശിപാർശ ചെയ്തയാളെ ഗവർണർ അംഗീകരിച്ചിരുന്നില്ല. തുടർന്ന് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് എൻ. ശേഷാദ്രിനാഥന്റെ നിയമനമായത്.